Press "Enter" to skip to content

അടിമക്കച്ചവടം അഭിമാനമാക്കും ഇരുപത്തൊന്നാം നൂറ്റാണ്ട്

ഒടുവില്‍ അവര്‍ അവരുടെ സ്വാതന്ത്ര്യം നമ്മുടെ കാല്‍ച്ചുവട്ടില്‍ കൊണ്ടുവന്നു വെച്ചു നമ്മോടു പറയും, ഞങ്ങളെ നിങ്ങളുടെ അടിമകളാക്കിക്കൊള്ളൂ, പക്ഷേ ഞങ്ങളെ തീറ്റിപ്പോറ്റൂ.”

  • ഫ്യോഡോര്‍ ഡോസ്റ്റോവ്യോസ്കി*

അശക്തരും, ആശരണരുമായ പാവം മനുഷ്യര്‍ക്കെതിരെ പ്രബലരായ മനുഷ്യര്‍ അഴിച്ചുവിട്ട കൊടും ക്രൂരതയായിരുന്നു അടിമത്തം. കന്നുകാലികളെ വാങ്ങുന്നതുപോലെ മനുഷ്യരെ ചന്തയില്‍ നിന്നു വിലയ്ക്കു വാങ്ങി ഇംഗിതം പോലെ ഉപയോഗിക്കാന്‍ കഴിയുമായിരുന്ന ആ പ്രാകൃത വ്യവസ്ഥിതിയില്‍ അടിമകളുടെ ജീവിതവും, മരണവും അവരുടെ യജമാനന്മാരുടെ ഔദാര്യത്തിലും, പരിപൂര്‍ണ നിയന്ത്രണത്തിലും ആയിരുന്നു. പല കാലഘട്ടങ്ങളിലും, പല ദേശങ്ങളിലും അടിമത്തം നിലനിന്നു. പ്രാചീന സംസ്കാരത്തിന്റെ വിളനിലമായിരുന്ന ഗ്രീസിലും, റോമിലും, ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും മുന്‍നിരയില്‍  നില്‍ക്കുന്ന അമേരിക്കന്‍ ഐക്യനാടുകളിലും തൊലി വെളുത്ത യജമാനന്മാര്‍, തൊലി കറുത്തതിന്റെ പേരില്‍ അടിമകളായി മാറിയ പാവങ്ങളുടെ വിയര്‍പ്പും രക്തവും ഊറ്റിക്കുടിച്ചു കൊഴുത്തു തടിച്ചു.

അടിമവ്യാപാരം വളരെ ആദായകരമായ ഒരു സംരംഭമായിരുന്നു. ജന്മം മൂലം അടിമകളാകാന്‍ വിധിക്കപ്പെട്ട ആഫ്രിക്കന്‍ നാടുകളിലെ മനുഷ്യരെ, അടിമ വ്യാപാരികള്‍ പിടികൂടി  കപ്പലുകളില്‍ കുത്തിനിറച്ചു മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടുപോയി  ലേലത്തില്‍ വിറ്റു പണം കൊയ്തു. അടിമകളെ വഹിച്ചുകൊണ്ടുള്ള കപ്പലുകള്‍ തുറമുഖത്ത് എത്തുന്നു എന്ന വിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ മുകൂട്ടിതന്നെ നഗര ഭിത്തികളില്‍ പ്രത്യക്ഷപ്പെടും.  അടിമക്കപ്പല്‍ തുറമുഖത്ത് അടുക്കുമ്പോള്‍ അതിനുള്ളിലെ മനുഷ്യച്ചരക്കിനെ  കപ്പലില്‍ നിന്നിറക്കി തുറമുഖത്ത് സജ്ജമാക്കിയിട്ടുള്ള അഴിയിട്ട കൂടുകളില്‍ അടയ്ക്കും. അതിനുള്ളില്‍ വെച്ച് അവരെ കുളിപ്പിച്ചശേഷം അവരുടെ അര്‍ത്ഥനഗ്നമായ ശരീരം മുഴുവന്‍ ഗ്രീസോ, ചിലപ്പോള്‍ ടാറോ പുരട്ടും. അടിമകളുടെ കറുത്ത ശരീരങ്ങളില്‍ കൂടുതല്‍ തിളങ്ങുന്ന  ആരോഗ്യത്തിന്റെ പരിവേഷം നല്‍കാനാണ് ഇങ്ങനെ ചെയ്യുന്നത്. അടിമകളുടെ വില നിശ്ചയിക്കുന്നതില്‍ അവരുടെ ആരോഗ്യം ഒരു പ്രധാന ഘടകമായിരുന്നു. അതിനു ശേഷം ചുട്ടുപഴുത്ത ഇരുമ്പു ദണ്ട് ഉപയോഗിച്ച് തൊലി കരിച്ച് അവരുടെ ശരീരത്തില്‍ ഒരിക്കലും മായാത്ത   അടിമമുദ്ര പതിപ്പിക്കും. പിന്നീട് ഈ അടിമകളെ അവരുടെ കൂടുകള്‍ക്കു പുറത്തു കൊണ്ടുവന്ന് ലേലത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് കാണത്തക്കവണ്ണം അവിടെ ക്രമീകരിച്ചിട്ടുള്ള തട്ടിന്മേല്‍ കയറ്റി നിര്‍ത്തും.

അടിമകളെ വാങ്ങാന്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് ലേലം ആരംഭിക്കുന്നതിനു മുന്‍പ് വേണമെങ്കില്‍ ഈ അടിമകളെ അടുത്തു ചെന്നു പരിശോധിക്കാം. അപ്രകാരം സൂക്ഷ്മപരിശോധന നടത്തുന്നവര്‍ അടിമകളെ ഞെക്കിയും, കുത്തിയും, വായ്‌ തുറപ്പിച്ചും മറ്റും വിശദമായ  മൂല്യ നിര്‍ണയം നടത്തുന്നു. പ്രതിഷേധിക്കാനോ, പ്രതികരിക്കാനോ അവകാശമില്ലാതെ, ആ നിസ്സഹായരായ പാവങ്ങള്‍ എല്ലാം സഹിച്ചു കൊണ്ടു നില്‍ക്കും.

വിലപ്പനയ്ക്കു വെയ്ക്കുന്ന  ഓരോ അടിമയ്ക്കും  പ്രായത്തേയും, ശാരീരിക ക്ഷമതയേയും മറ്റും കണക്കാക്കി ഒരു പ്രാരംഭ വില നിശ്ചയിച്ചിട്ടുണ്ടാവും.  അടിമകളെ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ലേലസമയത്ത് അടിസ്ഥാന വിലയേക്കാള്‍ ഉയര്‍ന്ന തുകകള്‍ വിളിക്കുന്നു. വാങ്ങുന്നവരുടെ  ഇടയിലെ മത്സരത്തെ ആശ്രയിച്ച് ലേലത്തുക ഉയര്‍ന്നു കൊണ്ടിരിക്കും. ഒടുവില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലം ഉറപ്പിക്കുന്നു.  ലേലം കൊണ്ട ആള്‍ ലേലത്തുക നല്‍കി അടിമയുടെ ഉടമസ്ഥന്‍ ആകുന്നു.   അടിമകളെ കച്ചവടം ചെയ്യുന്ന വേറെയും രീതികള്‍ ഉണ്ട്.

മനുഷ്യരെ ലേലം ചെയ്തു വില്‍ക്കുകയും, വാങ്ങുകയും ചെയ്യുന്ന  ഈ പ്രാകൃത  വ്യവസ്ഥിതി ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന നമ്മുടെയുള്ളില്‍ അസ്വസ്ഥതയും, അമര്‍ഷവും ഉണ്ടാക്കാം. അടിമക്കച്ചവടം അവസാനിച്ചല്ലോ എന്നോര്‍ത്ത് നാം ആശ്വസിക്കുന്നുണ്ടാവാം. പക്ഷേ, മനുഷ്യരെ ലേലത്തിനു വെയ്ക്കുകയും, ലേലത്തില്‍ പിടിച്ചു സ്വന്തമാക്കുകയും ചെയ്യുന്ന മനുഷ്യത്വരഹിത  വ്യവസ്ഥിതി സത്യത്തില്‍ അവസാനിച്ചോ? ഇല്ല എന്നതാണ് വസ്തുത.

ഒരുകാലത്ത് കറുത്ത തൊലിയുള്ളവര്‍ അടിമകളും, വെളുത്ത തൊലിയുള്ളവര്‍ അവരുടെ വ്യാപാരികളും, യജമാനന്മാരും ആയിരുന്നുവെങ്കില്‍, ഇന്ന് അങ്ങനെയുള്ള വിവേചനങ്ങള്‍ ഒന്നും ഇല്ല. ഇന്ന് തൊലിയുടെ നിറം ആരെയും രക്ഷിക്കുകയോ, ശിക്ഷിക്കുകയോ ചെയ്യുന്നില്ല. ആര്‍ക്കും ആരെയും വില്‍ക്കുകയും, വാങ്ങുകയും ചെയ്യാം. എന്നാല്‍ ബാക്കിയുള്ള നടപടിക്രമങ്ങള്‍ എല്ലാം സാങ്കേതിക വിദ്യകള്‍ക്കപ്പുറം യാതൊരു മാറ്റമില്ലാതെ തുടരുന്നു. ഇന്നും പ്രായവും, ആരോഗ്യവും, മിടുക്കും അനുസരിച്ച് വില്‍പ്പനയ്ക്കു വരുന്ന മനുഷ്യരുടെ വിലയ്ക്കും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. ഇന്നും ഏറ്റവും ഉയര്‍ന്ന വില നല്‍കുന്നവരുടെ പേരില്‍ ലേലം ഉറപ്പിക്കപ്പെടുന്നു. ഇന്നും ചില മനുഷ്യരെ  വാങ്ങാന്‍ ആരും ഉണ്ടാവില്ല. അവര്‍ എടുക്കാച്ചരക്കായി കളമൊഴിയും. എന്ത്, ഇനിയും മനസ്സിലായില്ലേ. ഇതു തന്നെയല്ലേ സര്‍ ഐ.പി.എല്‍ ക്രിക്കറ്റ് താര ലേലം?

സംശയമുണ്ടെങ്കില്‍ കഴിഞ്ഞ ദിവസം നടന്ന ഐ.പി.എല്‍ ക്രിക്കറ്റ് താര ലേലത്തെക്കുറിച്ച് 2017 ഫെബ്രുവരി 21 ചൊവ്വാഴ്ചയിലെ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള വാര്‍ത്ത വായിക്കൂ.  മലയാള മനോരമ ദിനപ്പത്രത്തില്‍ നിന്നുള്ള ചില ഉദ്ധരണികള്‍ ഉദാഹരണമായി നല്‍കട്ടെ: “ഐ.പി.എല്‍ ക്രിക്കറ്റ് താരലേലത്തില്‍ 85 ലക്ഷം രൂപയ്ക്ക് ബസില്‍ തമ്പിയെ ഗുജറാത് ലയണ്‍സ് സ്വന്തമാക്കിയപ്പോള്‍ മുല്ലമാങ്ങലം വീട്ടില്‍ ആഹ്ളാദത്തിന്റെ പൂത്തിരി കത്തി”; “മൊത്തം 350 താരങ്ങളില്‍ നിന്നു വിവിധ ടീമുകള്‍ 91.15 കോടി രൂപ മുടക്കി 66 താരങ്ങളെ സ്വന്തമാക്കി”; ലേലത്തില്‍ വില്‍ക്കാതെ പോയവരുടെ പട്ടിക കാണുമ്പോള്‍ കണ്ണു തള്ളിപ്പോകും. രാജ്യാന്തര ക്രിക്കറ്റില്‍ അറിയപ്പെടുന്നവരെല്ലാം എടുക്കാ നാണയങ്ങളായി”; ”അടിസ്ഥാന വിലയുടെ (പത്തു ലക്ഷം രൂപ) മുപ്പതിരട്ടി തുകയ്ക്കാണ് വിരേന്ദര്‍ സേവാഗിന്‍റെ പഞ്ചാബ് നടരാജനെ സ്വന്തമാക്കിയത്”; “കഴിഞ്ഞ വര്‍ഷം ലേലത്തില്‍ വന്‍ തുക കിട്ടിയ താരങ്ങളാണിവര്‍. ഇത്തവണ വില കുത്തനെ ഇടിഞ്ഞു”…

കരീബിയന്‍ നാടുകളിലും അമേരിക്കന്‍ ഐക്യനാടികളിലും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്നുകൊണ്ടിരുന്ന ‘അടിമ ലേലങ്ങളില്‍’ നിന്ന് എന്തു വ്യത്യാസമാണ് ഈ ‘താര ലേലങ്ങള്‍ക്ക്’ ഉള്ളത്? സത്യത്തില്‍ ലോകം പുരോഗമിക്കുകയാണോ അതോ അധപ്പതിക്കുകയാണോ?

* “In the end they will lay their freedom at our feet and say to us, Make us your slaves, but feed us.”  – Fyodor DostoyevskyThe Grand Inquisitor

4 Comments

  1. വേണു വാര്യത്ത് വേണു വാര്യത്ത് April 20, 2017

    ശ്രീമാൻ വി ജേ കേ ഇന്നും മുകളിൽ പറഞ്ഞതെല്ലാം
    ഇന്നും നിലവിലുണ്ട് പക്ഷേ രൂപഭാവങ്ങളും
    പേരും വ്യത്യസ്ഥമാണ് പരോക്ഷവും

    • V G Kutty V G Kutty Post author | May 3, 2017

      സത്യമാണു സര്‍.
      ആ യാഥാര്‍ത്ഥ്യം ഞാന്‍ കാണാതിരിക്കുന്നില്ല.
      നന്ദി.

  2. vidhu vidhu April 30, 2017

    Hi.
    Interesting take on the subject. But I would like to answer your most pertinent question in the article: How are auctions as such IPL(with attributes similar to it) different from American or any kind of slavery.
    Well, I would like to cite Amartya Sen here, and his popular example of a person fasting and another starving. The basic difference between fasting and starving, like slavery and auction with unreasonable amounts of money, is choice or the capability of making a choice.
    Does the IPL players have a choice or the capability for it? Thus, are they being auctioned for the good they had perceived for themselves? And did slaves had(or have) a choice or the capability for it?
    As much as the question is the rhetorical expression of your indignation towards capitalism (in its broader sense) I can’t agree to calling it slavery, because slavery in its very definition still exists, and it’s but an injustice we to do those who still suffer its peril when we call the benefactors of a multi million franchise slaves.

    • V G Kutty V G Kutty Post author | May 3, 2017

      Dear Vidhu,
      Thank you for your valuable comments. I have no prejudices against capitalism or any other school of political philosophy. Each has its share of merits and demerits. My objective was limited to highlighting how the mad rush for riches make people stoop to the level of bartering their human dignity to acquire more of it. As you have rightly mentioned, those millions of hapless black people whose dignity was torn asunder by the white slave-traders of yesteryears, had no choice. But the celebrity cricketers who are queuing up to sell themselves to the highest bidder have a choice. One is a victim and the other is a volunteer. But in the ultimate analysis, both are mere slaves. I do not think the situation compares with ‘starving and fasting’. Volunteering to fast is suffering for a cause. Volunteering to sell oneself is to make oneself more rich and comfortable. It is a sheer public display of greed.
      Of course, slavery still exists beyond IPL auctions, in one form or the other. That does not make the sale of human beings in open auction in seven-star settings any more dignified than the sale of slaves in the ramshackle shacks erected at the Caribbean or US ports.
      You are free to disagree. But I stand by my views.
      Best Wishes,
      VGKutty

Leave a Reply

Your email address will not be published. Required fields are marked *